Showing posts with label കവിതകള്‍. Show all posts
Showing posts with label കവിതകള്‍. Show all posts

Sunday, February 19, 2012

ഒട്ടിച്ചേരുമ്പോള്‍

ഭൂകമ്പമാപിനികള്‍ക്കളക്കാനാകുമോ
ഒരു ചുംബനം നിന്നിലുണര്‍ത്തിയ
ചലനങ്ങളുടെ തീവ്രതയെ

എന്‍റെ കൈവിരലുകള്‍
നിന്നിലഴിച്ച കൊടുങ്കാറ്റ്
കുരുക്കിപ്പറിക്കാത്ത വന്‍കരകളുണ്ടാകുമോ

പനിക്കൂര്‍ക്ക മണക്കുന്ന
നിന്‍റെ വിയര്‍പ്പില്‍ ശമിക്കാത്ത
തീത്തഴമ്പുകളുണ്ടാകുമോ

നമ്മുടെ നിശ്വാസങ്ങളിടഞ്ഞ്
കണ്ണുകള്‍ കൊരുക്കുമ്പോള്‍
ഇനിയെനിക്കാകുമോ
നക്ഷത്രങ്ങളെ കൊതിച്ച രാത്രികളെ
വെറുക്കാതിരിക്കാന്‍

Image Courtesy : Google

Saturday, October 22, 2011

മൌനം

പരസ്പരം പറഞ്ഞുതീരാത്ത
രണ്ട് മൌനങ്ങളാണ് നമ്മള്‍

വാക്കുകളുടെ ഒറ്റപ്പെട്ട തുരുത്തുകളില്‍
തങ്ങളില്‍ നോക്കിയിരിക്കുന്നവര്‍

പ്രണയം ജ്വലിക്കുന്ന
നിന്‍റെ കണ്ണുകളോടു
മറുപടിയില്ലെനിക്ക്

എന്‍റെ ഹൃദയത്തിലൊരു
കഴുമരം ഒരുങ്ങുന്നു

നിന്‍റെ കണ്ണുകളും
എന്‍റെ മൌനവും ചേര്‍ന്ന്
എന്നെ തൂക്കിലേറ്റുന്നു

മൌനം മാത്രം
നമുക്കിടയില്‍ ജീവിക്കുന്നു

Wednesday, May 4, 2011

ആത്മഹത്യാക്കുറിപ്പ്



ഒരുപക്ഷേ,
ഞാനിന്ന് ആത്മഹത്യചെയ്തേക്കും

എന്‍റെ മരണക്കുറിപ്പില്‍
നിന്‍റെ പേരുണ്ടാവില്ല
നിന്‍റെയെന്നല്ല
ഞാനൊഴികെ മറ്റാരുടെയും

എങ്കിലും
നിന്‍റെ ആത്മാവിനെ ചുംബിച്ചു
കൊതിതീരാത്ത എന്‍റെ ചുണ്ടുകള്‍ക്ക്
ഇനിയുമൊരുപാട് പറയുവാനുണ്ട്

ഇപ്പോഴെങ്കിലും,

നിന്‍റെ കത്തുന്ന കണ്ണുകള്‍കൊണ്ട്
എന്നെ വിശുദ്ധീകരിക്കുക

നിന്‍റെ ചുണ്ടിന്‍റെ അമ്ലലായിനി തളിച്ച്
എന്നെ ജ്ഞാനസ്നാനപ്പെടുത്തുക

നിന്നിലെ നീരുറവ പകര്‍ന്ന്
എന്‍റെ പാപക്കറ മായ്ക്കുക

കാരണം,
മരണത്തിനും മുമ്പേ
എന്നില്‍ നിന്ന് നിന്നെ
എനിക്ക് കഴുകിക്കളയണം

Sunday, January 30, 2011

മരിച്ചവന്‍റെ കണ്ണീര്

മരിച്ചവന്‍റെ കണ്ണീര് കണ്ടിട്ടുണ്ടോ ?
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും

ചോദ്യചിഹ്നത്തിന്‍റെ
അരിവാള്‍മുന
കഴുത്തോട് ചേര്‍ത്ത് പറയട്ടെ :

തന്നെയോര്‍ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്‍ത്ത്
അവന്‍റെ ഏകാന്തതയോര്‍ത്ത്

അവന്‍റെ അന്നത്തില്‍
മരണത്തിന്‍റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്‍റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്‍ക്ക് പോലും
രക്തച്ഛവിയുണ്ട്

ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്‍ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്‍റെ
വേദന മറന്നു കിട്ടാന്‍

എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !

മരിച്ചവന്‍ കരയാതെന്തു ചെയ്യും

Sunday, November 28, 2010

ആനന്ദം

എന്താണ് നിനക്കാനന്ദം ?

നിന്‍റെ ചൂടുമിനീരിനെ
ഞാനാദ്യമായറിഞ്ഞോരാ
മരച്ചോടോ

ഞാന്‍ വേട്ടയാടി
പകുത്തെടുത്ത നിന്‍
പിന്‍ കഴുത്തോ

അതോ, എന്‍റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ ,
വിയര്‍പ്പിനാല്‍ നനയുന്ന
ഈ നീല മെത്തയോ

എവിടെയാണ് നിനക്കാനന്ദം ?

"നീയില്ലയെങ്കിലും, എന്‍റെ
മാംസത്തിന്‍ ചങ്ങലക്കണ്ണികളെ
പൊട്ടാതെ കാക്കുന്നു,
ഈ കപടയന്ത്രവേഗങ്ങള്‍ തന്‍
സുഖമുള്ള നോവ്‌

പക്ഷെ, നിന്‍റെ വന്യമാം തൃഷ്ണ
ശാന്തമായുറങ്ങുന്നൊരീ
അടിവയറാണെനിക്കേറ്റമാനന്ദം

കാരണം, ഞാനൊരു സ്ത്രീയാണ്"

Saturday, November 27, 2010

ധ്രുവങ്ങള്‍

പ്രണയിനീ,
നിന്‍റെ ഉള്ളം കയ്യില്‍
ഉരുകിയൊലിച്ച എന്‍റെ മനസ്സ്
ഉറ കൂടുവാന്‍ ഒരിടം തേടി

നിന്‍റെ ഗര്‍ഭാശയത്തിന്‍റെ,
ഇരുണ്ട കോണിലെ,
തണുപ്പായിരുന്നു
എനിക്കിഷ്ട്ടം

തണുപ്പ്,
മരിച്ച ഓര്‍മകളെയും
അഴുകാതെ കാക്കുന്ന
തണുപ്പ്

തണുപ്പിന്‍റെ
ആ ഇരുണ്ട അറയിലാണ്
എന്‍റെ നിശ്വാസത്തിന്,
നിന്‍റെ രുചിയറിഞ്ഞ ഉമിനീരിന്,
നിന്നിലേയ്ക്ക് ആര്‍ത്തിയോടെ
നഖങ്ങളാഴ്ത്തിയ
എന്നിലെ വേട്ടനായ്ക്ക്
നിര്‍വൃതി !

എങ്കിലും
നീ കരകവിയില്ല
എന്നിലേയ്ക്ക് കുലംകുത്തി
ഒഴുകുകയുമില്ല

കാരണം,
ഇന്ന് നാം
രണ്ട് ധ്രുവങ്ങളാണ്

Tuesday, June 22, 2010

നഖo

റോസാപുഷ്പം പോലെ
തുടുത്ത് മാംസളമായ
വിരലുകള്‍ എന്നെ തഴുകി

എന്നാല്‍ അവയുടെ അറ്റത്തെ -
മൃദുലതയെ ചീന്തുന്ന,
ആര്‍ദ്രതയെ കീറിമുറിക്കുന്ന -
നഖങ്ങളെപ്പറ്റി ഞാന്‍ ഓര്‍ത്തതേയില്ല.

Monday, June 21, 2010

കോള


ഇനി നിങ്ങള്‍ക്കീ
കോള കുടിക്കാം

കാരണം,
അത് നിങ്ങളുടെ
നഷ്ടപ്പെട്ട രക്തമാണ്,
ഊറ്റിയെടുക്കപ്പെട്ട ഉമിനീരാണ്,
വറ്റിപ്പോയ കണ്ണുനീരാണ്.

Friday, June 18, 2010

യേശുവിന്‍റെ വിലാപം

ഇത് ആദിയില്‍
ഞാന്‍ പൊഴിച്ച മന്ന
അല്ല നിങ്ങള്‍ കവര്‍ന്നെടുത്ത
എന്‍റെ രക്തം, മാംസം.

ഒരിക്കല്‍ മരണം
ഒരൊറ്റ പുനരുത്ഥാനം-
അന്ന്‍ ഞാന്‍ പറഞ്ഞു.

ഇന്ന് ദിനരാത്രങ്ങള്‍ക്കിടയില്‍
പുരോഹിതരുടെ ബലികളില്‍
ഒന്നിലധികം മരണം
ഒരുപാട് പുനരുത്ഥാനം

നല്ലകള്ളന്മാര്‍ ഉയിര്‍ത്ത്
സ്വര്‍ഗത്തിലേയ്ക്ക്
ഞാന്‍ പട്ടില്‍ പൊതിഞ്ഞ
ഈയൊരപ്പക്കഷണമായ്,
മണ്ണില്‍ തന്നെ
മോക്ഷം കാത്ത് അങ്ങിനെ.