Friday, April 29, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു


ഒടുവില്‍ ലോകമനസാക്ഷി കാസര്‍കോട്ടെ ജനങ്ങള്‍ക്കൊപ്പം.

Sunday, January 30, 2011

മരിച്ചവന്‍റെ കണ്ണീര്

മരിച്ചവന്‍റെ കണ്ണീര് കണ്ടിട്ടുണ്ടോ ?
മരിച്ചവനു കണ്ണീരോ ?
ഉത്തരം മറുചോദ്യമാവും

ചോദ്യചിഹ്നത്തിന്‍റെ
അരിവാള്‍മുന
കഴുത്തോട് ചേര്‍ത്ത് പറയട്ടെ :

തന്നെയോര്‍ത്തല്ല ,
തനിക്ക് ശവപ്പെട്ടി
പണിയേണ്ടി വന്നവനെയോര്‍ത്ത്
അവന്‍റെ ഏകാന്തതയോര്‍ത്ത്

അവന്‍റെ അന്നത്തില്‍
മരണത്തിന്‍റെ കയ്പ്പുണ്ട്
കാതിലത്രയും
നിലച്ച ഹൃദയത്തിന്‍റെ മുഴക്കമുണ്ട്
നിശ്വാസം നിറയെയും
മടുപ്പിക്കുന്ന ഗന്ധമുണ്ട്
നിഴലുകള്‍ക്ക് പോലും
രക്തച്ഛവിയുണ്ട്

ഒരുപാട് മരണങ്ങളുടെയും
സ്വന്തം ജീവിതത്തിന്‍റെയും
ഇടയിലെ തുരുത്തില്‍
അയാള്‍ ഏകനാണ്

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍
മതിയായെന്നു വരില്ല
സ്വന്തം അച്ഛന്, അമ്മയ്ക്ക് ,
പാതിജീവനായിരുന്നവള്‍ക്ക് ,
സ്വന്തം ചോരയ്ക്ക്
ശവപ്പെട്ടി പണിയേണ്ടി വന്നവന്‍റെ
വേദന മറന്നു കിട്ടാന്‍

എങ്കിലും ശവപ്പെട്ടി വില്‍ക്കുന്നവന്
മരണമില്ലാതെ ജീവിതമില്ലല്ലോ !

മരിച്ചവന്‍ കരയാതെന്തു ചെയ്യും

Sunday, November 28, 2010

ആനന്ദം

എന്താണ് നിനക്കാനന്ദം ?

നിന്‍റെ ചൂടുമിനീരിനെ
ഞാനാദ്യമായറിഞ്ഞോരാ
മരച്ചോടോ

ഞാന്‍ വേട്ടയാടി
പകുത്തെടുത്ത നിന്‍
പിന്‍ കഴുത്തോ

അതോ, എന്‍റെ ഉയര്‍ച്ചതാഴ്ച്ചകളില്‍ ,
വിയര്‍പ്പിനാല്‍ നനയുന്ന
ഈ നീല മെത്തയോ

എവിടെയാണ് നിനക്കാനന്ദം ?

"നീയില്ലയെങ്കിലും, എന്‍റെ
മാംസത്തിന്‍ ചങ്ങലക്കണ്ണികളെ
പൊട്ടാതെ കാക്കുന്നു,
ഈ കപടയന്ത്രവേഗങ്ങള്‍ തന്‍
സുഖമുള്ള നോവ്‌

പക്ഷെ, നിന്‍റെ വന്യമാം തൃഷ്ണ
ശാന്തമായുറങ്ങുന്നൊരീ
അടിവയറാണെനിക്കേറ്റമാനന്ദം

കാരണം, ഞാനൊരു സ്ത്രീയാണ്"

Saturday, November 27, 2010

ധ്രുവങ്ങള്‍

പ്രണയിനീ,
നിന്‍റെ ഉള്ളം കയ്യില്‍
ഉരുകിയൊലിച്ച എന്‍റെ മനസ്സ്
ഉറ കൂടുവാന്‍ ഒരിടം തേടി

നിന്‍റെ ഗര്‍ഭാശയത്തിന്‍റെ,
ഇരുണ്ട കോണിലെ,
തണുപ്പായിരുന്നു
എനിക്കിഷ്ട്ടം

തണുപ്പ്,
മരിച്ച ഓര്‍മകളെയും
അഴുകാതെ കാക്കുന്ന
തണുപ്പ്

തണുപ്പിന്‍റെ
ആ ഇരുണ്ട അറയിലാണ്
എന്‍റെ നിശ്വാസത്തിന്,
നിന്‍റെ രുചിയറിഞ്ഞ ഉമിനീരിന്,
നിന്നിലേയ്ക്ക് ആര്‍ത്തിയോടെ
നഖങ്ങളാഴ്ത്തിയ
എന്നിലെ വേട്ടനായ്ക്ക്
നിര്‍വൃതി !

എങ്കിലും
നീ കരകവിയില്ല
എന്നിലേയ്ക്ക് കുലംകുത്തി
ഒഴുകുകയുമില്ല

കാരണം,
ഇന്ന് നാം
രണ്ട് ധ്രുവങ്ങളാണ്